Tuesday, August 28, 2007

കിറുക്കല്ലാത്ത കിറുക്കുകള്‍

സ്ത്രീയുടെ വിവിധ മനോവികാരങ്ങളെ വളരെ ആര്‍ജ്ജവത്തോടെ പ്രതിഫലിപ്പിക്കുന്ന എഴുത്തുകാരിയാണ് 'എന്റെ കിറുക്കുകള്‍' . സ്വതസിദ്ധമായ കരുത്തുറ്റ ശൈലി 'എന്റെ കിറുക്കുകളുടെ' ഒരു പ്രത്യേകതയാണ്‌. വാക്കുകള്‍ കൊണ്ട്‌ ചിത്രങ്ങള്‍ മെനഞ്ഞിടുന്ന ആധുനിക രീതിയിലുള്ള കഥകളാണ്‌ കിറുക്കുകളില്‍ അധികവും കാണാനാവുക. വെളിച്ചം എന്ന കഥയില്‍ വെളിച്ചത്തെ ഭയക്കുന്ന മല്ലിക എന്ന കഥാപാത്രം വായനക്കാരുടെ മനസ്സിലേക്ക്‌ നടന്നു കയറുന്ന ഒരു പെണ്‍കുട്ടിയാണ്‌. അവള്‍ക്ക്‌ നിത്യമായ ഇരുള്‍ അവള്‍ ‍തന്നെ വിധിക്കുന്നു. രക്ഷപ്പെടാനുള്ള കച്ചിത്തുരുമ്പ്‌ നായികയായ റിപ്പോര്‍ട്ടര്‍ കൊടുത്തിട്ടും വെളിച്ചത്തിലേയ്ക്ക്‌ ഇറങ്ങിച്ചെല്ലാന്‍ അവള്‍ മടിക്കുന്നു. ഇതിലൂടെ കഥകാരി സംവദിക്കുന്ന പ്രമേയം ഇടക്കാലത്ത്‌ കേരളത്തില്‍ വേരൂന്നിയിരിക്കുന്ന സെക്സ്‌ റാക്കെറ്റുകളുടെ വേരുകളെപ്പറ്റിയാണ്‌. പാവപ്പെട്ട പെണ്‍കുട്ടികളെ ഏതെങ്കിലും മാര്‍ഗ്ഗത്തിലൂടെ ഇരുളിന്റെ ലോകത്തേക്ക്‌ വലിച്ചിഴയ്ക്കുന്നവര്‍. പത്രത്താളുകളില്‍ നാം നിത്യേനയെന്നോണം വായിച്ചു തീര്‍ക്കുന്ന വാര്‍ത്തകളില്‍ അധികവും ഇത്തരം ചൂഷണങ്ങളുടേതാണ്‌.

മറ്റൊരു ശക്തമായ പ്രമേയത്തില്‍ ഉരുത്തിരിയുന്ന കഥയാണ്‌ 'അനുരാധയുടെ മണം'. ഈ കഥയിലെ നായിക രണ്ടു കുട്ടികളുടെ അമ്മയായ അനുരാധയാണ്‌. പ്രണയിച്ചു നടന്ന കാലങ്ങളിലേയും കുട്ടികള്‍ ഉണ്ടായിക്കഴിഞ്ഞതിനു ശേഷവും നായികയോടുള്ള ഭര്‍ത്താവിന്റെ വ്യത്യസ്തമായ സമീപന രീതികളാണ്‌ ഇതില്‍ പ്രതിപാദിക്കുന്നത്‌. അവളുടെ ശരീരത്തിന്റെ ഗന്ധത്തിലൂന്നിയാണ്‌ ഈ കഥ മുന്നോട്ട്‌ പോകുന്നത്‌. കുട്ടികള്‍ക്ക്‌ പോലും അമ്മയുടെ മണത്തെപ്പറ്റി വെറുപ്പ്‌ വരുന്നു. ചുരുക്കി പറഞ്ഞാല്‍ ഭര്‍ത്താവിന്റെയും കുട്ടികളുടെയും കുത്തുവാക്കുകള്‍ അവളുടെ ജീവിതത്തിലേക്ക്‌ തന്നെ പടര്‍ന്നു കയറുകയാണ്‌. ഒടുവില്‍ ഒരു ഡോക്ടറുടെ സഹായം കൊണ്ടാണ്‌ അവള്‍ തനിക്ക്‌ തകരാറുകളേതുമില്ലെന്നു സ്വയം ബോധ്യപ്പെടുന്നത്‌. ഈ കഥയിലൂടെ കഥാകാരി മുന്നോട്ട്‌ വയ്ക്കുന്ന ചിന്ത, വിവാഹം കഴിഞ്ഞെന്നുള്ളതോ അമ്മയായെന്നുള്ളതോ ഒന്നും ഒരു സ്ത്രീയുടെ ആത്മവിശ്വാസത്തെ പിന്നോട്ട്‌ നടത്തുന്നില്ല എന്നതാണ്‌. അത്‌ സ്വയം ബോധ്യപ്പെടണമെന്ന് മാത്രം.

'കിറുക്കുകളില്‍' ശ്രദ്ധപിടിച്ചുപറ്റിയ മറ്റൊരു കഥയാണ്‌ ‘ഗര്‍ഭപാത്രമില്ലാത്ത അമ്മ' എന്നത്‌. ഗര്‍ഭപാത്രമില്ലാത്തവളെ സ്വന്തം കുടുംബത്തില്‍ നിന്നു പോലും യതൊരു വിലക്കുകളുമില്ലാതെ പുറംതള്ളാന്‍ ഒരുങ്ങുന്നത്‌ ഈ കഥയില്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. വാസ്തവത്തില്‍ ഗര്‍ഭപാത്രത്തിന്റെ പ്രാധാന്യം തലമുറകള്‍ അന്യം നില്‍ക്കാതെ കാത്തുവയ്ക്കലാണെന്നിരിയ്ക്കെ, അതിനു ജീവശാസ്ത്രപരമായി കഴിവില്ലാതെപോയ ഒരു സ്ത്രീയോട്‌ കുടുംബത്തിന്റെയും സമൂഹത്തിന്റെയും കാഴ്ചപ്പാടാണ്‌ ഈ കഥയിലൂടെ വ്യക്തമാകുന്നത്‌. വിവാഹം നടത്താന്‍ സമ്മതിച്ചിരുന്ന അന്യജാതിക്കാരനായ ഒരു പുരുഷന്‍ പോലും ഗര്‍ഭപാത്രമില്ലായ്മയില്‍ അവള്‍ക്ക്‌ തുണയാകുന്നില്ല. എങ്കില്‍പ്പോലും നായിക ഒരു അനാഥമന്ദിരത്തിലെ കുഞ്ഞുങ്ങളെ മുഴുവനും സ്വന്തം കുഞ്ഞുങ്ങളായി സ്വീകരിക്കുന്നിടത്ത്‌ കഥ തീരുകയാണ്‌.

ഈ കഥകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവിധ അവസ്ഥകളുടെ വാങ്മയ ചിത്രങ്ങള്‍ കാണാന്‍ കഴിയും. പതിവുപോലെ കഥകള്‍ക്കുള്ള അഭിപ്രായങ്ങള്‍ അവിടെയും ഈ പോസ്റ്റിനെ കുറിച്ചുള്ള അഭിപ്രായം ഇവിടെയും എഴുതുമല്ലോ.

പോസ്റ്റ് തയ്യാറാക്കിയത് സാരംഗി.

13 comments:

വിഷ്ണു പ്രസാദ് said...

വനിതാലോകം ഗൌരവവായനയുടേയും എഴുത്തിന്റേയും ഇടമാവുന്നതില്‍ സന്തോഷമുണ്ട്;പ്രത്യേകിച്ച് ബൂലോകത്തേ മറ്റു പല ക്ലബ്ബുകളുടേയും ദയനീയാവസ്ഥ കൂടി പരിഗണിക്കുമ്പോള്‍.

വാണി said...

കിറുക്കത്തി തന്നെ ഇത്.
---------------------
വൈകിയാണ് വനിതാലോകം എന്റെ ശ്രദ്ധയില്‍ പെട്ടത്. വിഷ്ണുപ്രസാദ് പറഞ്ഞതുപോലെ വനിതാലോകം ഗൌരവവായനയുടെ ഇടമാകുന്നതില്‍ സന്തോഷം.
കഥകള്‍ വായിക്കപ്പെടേണ്ട രീതിയില്‍ വായിക്കുന്നതില്‍ എഴുത്തുകാരി എന്ന നിലയിലും ഏറെ സന്തോഷം.
എന്നാല്‍ ഇവിടെ ചില കാര്യങ്ങള്‍ കൂടി പറയട്ടെ.
‘അനുരാധയുടെ മണം’,യാത്രകള്‍ മുറിയുമ്പോള്‍” എന്ന രണ്ടു കഥകള്‍ ‘പുഴ’ മാഗസീനിലും വന്നിരുന്നു. അത് പ്രസിദ്ധീകരിക്കപ്പെട്ട ശേഷം എനിക്കു വന്ന ചില മെയിലുകള്‍, കമന്റുകള്‍ എനിക്ക് മനസ്സിലാക്കിത്തന്നത് അക്ഷരങ്ങള്‍ക്കും ആണ്‍പെണ്‍ചിന്തകള്‍ ഉണ്ടെന്നതു തന്നെയാണ്. പുഴയുടെ എഡിറ്റര്‍ വേണ്ടവിധം ഇടപെട്ടു എന്നതും എടുത്തുപറയേണ്ടതു തന്നെ. ഒരേ ആള്‍ പല പേരുകളില്‍ കമന്റുകള്‍ ഇടുക [അതും പെണ്‍പേരുകളില്‍],അനുരാധയുടെ കക്ഷത്തിലെ മണത്തിലും,തുടയിലെ വിയര്‍പ്പിലും മാത്രം കണ്ണുവെച്ച് മെയില്‍ അയയ്ക്കുക തുടങ്ങിയകാര്യങ്ങള്‍
പെണ്ണിന്റെ എഴുത്തിനു എക്കാലവും നേരിടേണ്ടി വരുന്നവയാണ് എന്ന്‘ഗര്‍ഭപാത്രമില്ലാത്ത അമ്മയും’ എനിക്ക് കാണിച്ചുതന്നുകൊണ്ടിരിക്കുന്നു.
എന്തായാലും സന്തോഷം. ഇത്തരം ഇക്കിളിവായനകളല്ലാതെ ഗൌരവവായനകളും ഉണ്ടെന്നതില്‍.
വാണി പ്രശാന്ത്.

കാണാന്‍ മറന്നത് said...

വനിതാ ലോകത്തിന്‍ അഭിനന്ദനം

അജയ്‌ ശ്രീശാന്ത്‌.. said...

മയൂര...
കഥാപാത്രത്തിന്‌ ജീവന്‍ നല്‍കാനും, ഒടുവില്‍ യാതൊരു മടിയുമില്ലാതെ ലാഘവത്തോടെ ഇല്ലാതാക്കുവാനും കഥാകൃത്തിനോളം സ്വാതന്ത്ര്യവും അവകാശവും മറ്റാര്‍ക്കുണ്ട്‌ എന്റെ പ്രിയപ്പെട്ട കൂട്ടുകാരീ.....

മയൂര said...

അമൃതാ താങ്കള്‍ ഇവിടെ എന്റെ പേരില്‍ ഒരു കമന്റ് ഇട്ടത്തിന്റെ ഉദ്ധേശം എനിക്ക് മനസിലായില്ല. പോസ്റ്റ് വായിച്ചിട്ട് കിറുക്കുകള്‍ക്കോ, വനിതാലോകത്തിനൊ താങ്കളുടെ കമന്റ് ഇടൂ..

SUNISH THOMAS said...

:)

SUNISH THOMAS said...

ബ്ളോഗ് ഡിസ്പ്ളേ നെയിം വനിതലോകം എന്നേയുള്ളൂ. ബ്ളോഗ് ഹെഡറിലും മറ്റും ശരിയായ വിധം വനിതാലോകം എന്നുണ്ട്. ഡിസ്പ്ളേ നെയിമിലെ തെറ്റ് തിരുത്തുമല്ലോ.
:)

സുനീഷ്.

സാല്‍ജോҐsaljo said...

വാണിജിയുടെ കഥകള്‍ നേരത്തെ വായിച്ചിട്ടുണ്ട്. ഈ കുറിപ്പും നന്നായി.

Pramod.KM said...

നന്നായിരിക്കുന്നു ഈ കുറിപ്പ്.
ഈ 3 കഥകളും ഇഷ്ടമായിരുന്നു.അനുരാധയുടെ മണം കൂടുതല്‍ നന്നായി.എന്റെ ‘കോഴിബിരിയാണി’ എന്ന കവിതയിലെ
“മൊയ്തൂക്ക
അത്തറ് കൊണ്ടുവന്നതിനു ശേഷമാണ്
കടൂരിലെ കറ്ഷകര്‍
വിയറ്പ്പുനാറ്റത്തെ കുറിച്ച്
ഉത്കണ്ഠപ്പെടുന്നത്.”എന്ന വരികള്‍ക്ക് പ്രചോദനം ഈ കഥയില്‍ നിന്നാണ്‍ കിട്ടിയത്:).അതിനൊരു നന്ദിയും ഇവിടെ പറഞ്ഞുവെക്കട്ടെ.:)

പ്രിയംവദ-priyamvada said...

വാണിയെ പരിചയ്പ്പെടുത്തിയതിനു നന്ദി സാരംഗി.

മയൂരി said...

വൈകിയാണ് വനിതാലോകം എന്റേയും ശ്രദ്ധയില്‍ പെട്ടത്. വിഷ്ണുപ്രസാദ് പറഞ്ഞതുപോലെ വനിതാലോകം ഗൌരവവായനയുടെ ഇടമാകുന്നതില്‍ സന്തോഷം.

വളരെ സന്തോഷം

ഡി .പ്രദീപ് കുമാർ said...

വനിതാലോകം ഇന്നാണ് കാണുന്നത്.ഇത് ശ്രദ്ധേയമാണ്.ഈ കൂട്ടായ്മയ്ക്ക് ആശംസകള്‍.

മനോജ് കാട്ടാമ്പള്ളി said...

vanithalokam adyamayanu vaayikkunnathu. sradheyamaya ezhuthukal kandu...
santhosham..