Friday, August 17, 2007

അനുരാധ നെടുമങ്ങാടിന്റെ ഗര്‍ഭിണി

നെടുമങ്ങാടീയം എന്ന ബ്ലോഗിലൂടെ നെടുമങ്ങാടിനെ ജീവിതം വരച്ചിട്ട കുമാര്‍ എന്ന തോന്ന്യാക്ഷരക്കാരന്റെ അനുരാധ മനുഷ്യമനസ്സിന് നേരെ വളരെയേറെ ചോദ്യങ്ങളെറിയുകയും അവസാനം ഉത്തരമില്ലാത്ത ഒരു ചോദ്യം പതിച്ച് വച്ചിട്ട് എങ്ങോട്ടെന്നില്ലാതെ മറഞ്ഞു പോവുകയുമാണ്. മിഗെലെ നാവ് വിന്നി! (എന്റെ പേര് വിന്നി),നിരതെറ്റി വീഴുന്ന വാകപ്പൂക്കള്‍, ഉടക്ക് തുടങ്ങിയ കഥകളിലൂടെ സ്ത്രീ മനസ്സിലേയ്ക്ക് നോക്കാന്‍ ശ്രമിച്ച കുമാര്‍ അനുരാധ എന്ന കണ്ണാടിയിലൂടെ, സ്വന്തമായി ഒരു മനസ്സിലാത്തവളിലൂടെ സമൂഹമനസ്സിനെ നോക്കുകയാണ്.

ജയരാജിന്റെ മകള്‍ക്ക് എന്ന സിനിമയിലൂടെയും അനില്‍ പനച്ചൂരാന്റെ അനാഥന്‍ എന്ന കവിതയിലൂടെയും ഭ്രാന്തിയായ അമ്മയെ മലയാള സാഹിത്യത്തിനു പരിചയമാണ്. ഒരു ഭ്രാന്തി ഒരു സമൂഹമനസ്സിന്റെ വിങ്ങലായി അതിന്റെ സ്വന്തം ഗര്‍ഭിണിയായി മാറുന്നതെങ്ങനെയെന്ന് അനുരാധ വരഞ്ഞു വയ്ക്കുന്നു. നന്മയുള്ള ഒരു സമൂഹത്തിന്റെ മനസ്സിനു നേരെ കൊഞ്ഞനം കുത്തുകയാണ് അവസാനം അനുരാധ അവശേഷിപ്പിച്ചു പോയ, നെടുമങ്ങാട് ചോദിക്കാതെ ചോദിച്ച ഉത്തരം കിട്ടാത്ത ആ ചോദ്യം.

"പക്ഷെ ഉത്തരമില്ലാത്ത ഒരു ചോദ്യം മാത്രം അപ്പോഴും ബാക്കികിടന്നു.
പക്ഷെ അതു ആ കുഞ്ഞിന്റെ അമ്മയക്കുറിച്ചായിരുന്നില്ല."


അതിനുത്തരം ഒരിക്കലും കിട്ടുന്നില്ല. അഥവാ കിട്ടായാല്‍ കൂട്ടമായി നന്മയുള്ള നെടുമങ്ങാട് മനസ്സിന്റെ ഒരോവ്യക്തിയുടേയും ഉള്ളില്‍ മറഞ്ഞിരിക്കുന്ന, കൂട്ടത്തില്‍, വെളിച്ചത്തില്‍ പുറത്ത് വരാത്ത കറുത്ത മനസ്സ് എന്നതാവും ഉത്തരം. അത് കുമാര്‍ വര‍ച്ചിടുന്നത് രത്നാകരയണ്ണന്റെ മില്ലില്‍ അരിപൊടിക്കാന്‍ നില്‍ക്കുന്ന ബാബുവിലൂടെയാണ്. അനുരാധ കുളിക്കുന്നത്‌ ഒളിഞ്ഞ് നിന്ന് കാണാന്‍ ആഗ്രഹിക്കുന്ന ബാബുന്റെ വികാരം
"തുണ്ടുപടം കാണാന്‍ കേറിയിട്ട്‌ ഒന്നും കാണാനാവതെ പടം തീര്‍ന്നിറങ്ങിവന്നവന്റെ ദേഷ്യവും നിരാശയും ബാബുവിന്റെ വാക്കുകളില്‍ നിഴലിച്ചു"
എന്ന വാക്കുകളില്‍ വായനക്കാരനു കിട്ടുന്നു. ഭ്രാന്തിയായ അനുരാധ കുളിക്കില്ല എന്നത് വലിയൊരു മോശം കാര്യമായി അവതരിപ്പിച്ച് തന്റെ നിരാശയ്ക്ക് പതം വരുത്തുകയാണ് ബാബു.

പണ്ടേ ഭ്രാന്തി, ഇപ്പോള്‍ ഗര്‍ഭണിയായ അനുരാധ നെടുമങ്ങാടിന്റെ സ്വന്തം വിഷമവും സ്വന്തം ഭ്രാന്തിയുമാകുകയാണ് പിന്നെ. സമൂഹത്തിന്റെ തിന്മയോ നന്മയോ തിരിച്ചറിയാനാവാത്ത ഒരു മനസ്സുമായി അനുരാധയും. തനിക്ക് വേണം എന്നത് മാത്രം അവള്‍ സ്വീകരിക്കുന്നു, അല്ലാത്തതിനെ ഓടയില്‍ എറിയുന്നു. നന്മതിന്മകളും, ശരിതെറ്റുകളും ബാധിക്കാത്ത മനസ്സുമായി നെടുമങ്ങാടിന്റെ മനസ്സിനെ മുറിവേല്പ്പിച്ച് കൊണ്ട് നടന്ന അനുരാധ ഉത്തരം കിട്ടാത്ത ചോദ്യം നെടുമങ്ങാടിന്റെ ഹൃദയത്തില്‍ തന്റെ കുഞ്ഞിലൂടെ ചേര്‍ത്ത് വച്ച് നടന്ന് മറയുന്നു.


ഒരു ഭ്രാന്തിയിലും ലൈംഗീകത തിരയുന്ന സമൂഹത്തിന്റെ ഇരുണ്ട കോണിനെ അറിയാത്തവരല്ല നാം. ഏതു പെണ്ണായാലും അവള്‍ ഭ്രാന്തിയാവട്ടെ,സ്കൂള്‍വിദ്യാര്‍ത്ഥി ആവട്ടെ, കൈകുഞ്ഞാകട്ടെ ലൈംഗീകതയുടെ കണ്ണിലൂടെ മാത്രം സ്ത്രീയെ നോക്കുന്ന അവളുടെ മാംസത്തെ മാത്രം കാണുന്നവനേ ഇരുട്ടില്‍ പതുങ്ങി ഇരുന്നു അനുരാധമാരുടെ നേരെ ആക്രാന്തത്തോടെ ചിരിക്കാനാവൂ. ഇതു പതിവ് കാഴ്ചകള്‍.ഇന്റര്‍നെറ്റിന്റെ, ബ്ലോഗിന്റെ ഇരുണ്ട മൂലകളില്‍ പോലും നാം നിത്യേനെ കാണുന്നു. പക്ഷേ നാം നിസ്സംഗരാണ്, അനുരാധമാര്‍ അവശേഷിപ്പിക്കുന്ന ചോദ്യങ്ങള്‍ ഇല്ലാതാക്കുവാനോ അവയ്ക്കുത്തരം കിട്ടുവാനോ നമുക്കിനിയും വളരെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു

വാല്‍ക്കഷ്ണം: ജൂണ്‍ 18, 2006 പബ്ലിഷ് ചെയ്ത ഈ പോസ്സ്റ്റിന്റെ അവസാന കമന്റ് മാര്‍ച്ച് 31, 2007 ന്! ബ്ലോഗിലെ നല്ല പോസ്റ്റുകള്‍ ഒന്നു രണ്ട് ദിവസത്തെ ശ്രദ്ധപ്പെടലിനുള്ളതല്ല, അവ കാലത്തെ അതിജീവിക്കുന്നു എന്നു കൂടി അനുരാധ ഉറക്കെ പ്രഖ്യാപിക്കുന്നു. പലതരത്തിലുള്ള വായനലിസ്റ്റുകള്‍ ആണ് നാളത്തെ വഴികാട്ടികളാണ് എന്ന് സ്വപ്നാടകന്റെ കമന്റ് അടിവരയിടുന്നു.

അനുരാധയെ കാണാന്‍ പോകുന്നവര്‍ കമന്റും അവിടെ തന്നെ വയ്ക്കുക.

No comments: